തിരുവനന്തപുരം: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തഞ്ചാവൂര്‍ പേരാവുറാണി സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യ സ്റ്റീഫന്‍ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കല്‍നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ പണം വാങ്ങിയത്.
മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇസ്രായേലിലെ പ്രമുഖ കമ്പനിയില്‍ വെല്‍ഡിംഗ് ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗ്ദാനം. വിസയടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് മാസം പകുതിയോടെ ടിക്കറ്റ് നല്‍കുമെന്നും പ്രതികള്‍ ജോസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 15നുശേഷം ഇരുവരെയും ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തുടര്‍ന്ന് പരാതിക്കാരാനായ ജോസും സുഹൃത്തുക്കളും പ്രതികളുടെ നാട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലും പരാതികളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.